ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Friday, March 11, 2011

വിളവുകാലം.

വിളവുകാലം.
-------------

സമരം നിശബ്ദമാണ്...
ഇറങ്ങിപ്പോക്കുകളില്‍
മറഞ്ഞ പുഞ്ചകള്‍ക്കൊപ്പം,
പുല്‍ച്ചാടികളും,
പച്ചത്തവളയും,
വരാലും, പരലും,കാരിയും
കൈത്തോട് വഴി
എങ്ങോ മറഞ്ഞുപോയി.

അനാഥത്വം പേറി
നുകപ്പാടിന്റെയൊരു
കണ്ണീര്‍ചാലെങ്കിലും
കാത്തുകിടക്കും ഏലകള്‍...


കാല്‍ പ്പെരുമാറ്റത്തിന്
കാതുചേര്‍ത്ത്
കാടുമൂടിക്കിടക്കുന്ന
നടവരമ്പുകള്‍...


ഞാറ്റുപാട്ടിനും,
കൊയ്ത്തും, മെതിപ്പാട്ടിനുമൊപ്പം
പാടിയ വിപ്ലവഗാനങ്ങളുമിന്ന്
ഏലകള്‍ക്കൊപ്പം
മണ്ണുമൂടിപ്പോയി.

പടുത്തുയര്‍ത്തുക..!
നിലകള്‍ മറന്നു നിങ്ങള്‍
പുതിയ വിപ്ലവകോട്ടകള്‍....

അറിയുക...!
"നിങ്ങള്‍ വിതയ്ക്കുന്നതിന്റെ
വിളവെടുപ്പിലേക്കധിക കാലമില്ല.."

നെന്മണികള്‍..

നെന്മണികള്‍..

തവിടിലും
കവിതയും, കഥയും
മണക്കുകയും, രുചിക്കുകയും
ചെയ്ത തലമുറക്കിപ്പുറം
നെല്ല്- ചോദ്യമാകുന്നു... ?

"നിന്നെ തവിട് കൊടുത്തു വാങ്ങി"യ-
തെന്നച്ചാച്ഛന്‍ ലാളന ചേര്‍ത്ത്
പുന്നരിക്കുമ്പോള്‍..
തവിടും, ഉണ്ണിയും...
പതിരില്ലാ പഴമൊഴിയായി.

(ഉണ്ണി വളര്‍ന്നപ്പോള്‍ തവിടിനോടല്ല
നെല്ലിനോട് പോലും വെറുപ്പായി)

കുത്തരിപ്പാല്‍കഞ്ഞി
പ്രാതലിന്‍ ആഢ്യം വെടിഞ്ഞാ-
ശുപത്രിയിലിടം തേടി.

പുഴുക്ക് ചെമ്പുകള്‍
തട്ടിന്‍പുറവും വെടിഞ്ഞെവിടെയോ
പുതുനെല്ലിന്‍ സ്വപ്നം കണ്ടു.
(ഒപ്പം പുതുനെല്ല് കിട്ടാതെ എലികളും)

ഉമിത്തീയിലെരിയണമെന്നുണ്ട്...
നഷ്ടകാലത്തിനെ നെഞ്ചിലേറ്റി...
എങ്കിലും...
പറകൊട്ടും മനസ്സിലിനിയുമൊരു
നാഴി,യുരിയ സ്വപ്നങ്ങള്‍ ബാക്കയാണ്... ?