ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Monday, December 12, 2011

മരം...

തണല്‍ നോക്കി നടന്നു...
ഒരു തുണ്ട് മഴമേഘത്തണലില്‍
പെരുമഴകാത്തിരുന്നു.....

കാര്‍മുകില്‍ കാറ്റേറ്റുപോയപോല്‍
മരം കാലമൊഴിഞ്ഞു പോയി..

മരങ്ങള്‍ക്ക് ചിറകുണ്ടായിരുന്നെങ്കില്‍
ചില്ലകളേറ്റി പറക്കുമായിരുന്നു,
പറവകള്‍ക്കൊപ്പം
ആകാശച്ചെരുവില്‍
കിന്നാരം പറഞ്ഞിരിക്കുമായിരുന്നു... !!!

എങ്കിലും പൂമണമറിയാത്ത
വേരുകള്‍ മണ്ണിലാഴം തേടിയത്
വസന്തത്തിന്റെ തളിരുകള്‍.

മുറിച്ചുമാറ്റിയ മരത്തിന്റെ
വേരുകളില്‍ അമര്‍ഷം,
കണ്ണുനീരിന്റെ നനവറിയുന്നത് മണ്ണുമാത്രം.

മരിച്ചമരങ്ങള്‍ വരെ
മാനവരോടെത്ര നീതിയാണ് കാട്ടുന്നത്..!!!
മുറിച്ചറുത്ത്,ചീകി,മിനുക്കി,യൊരുക്കി,
നിറം പിടിപ്പിച്ച് കാവലാളാക്കിയിട്ടും...

അവസാനയാണിയുമടിച്ചുറപ്പിച്ച
ശവപ്പെട്ടിയ്ക്കാണു
നാം കുറെച്ചെങ്കിലും
ആദരവുനല്‍കുന്നത്....

പ്രതിഷേധത്തില്‍ കൊത്തി, കൊത്തി
ചുണ്ടുപോയ മരംകൊത്തി
മരംകൊത്തി കൊല്ലന്റെയാലയില്‍
മരക്കരിയിലുരുക്കി-
തല്ലിയൊരുക്കിയ ഇരമ്പിന്‍ ചുണ്ടുമായി..
തായ്മരം നോക്കിപ്പറന്നു...

ഇന്നലെ നട്ട തൈമരങ്ങള്‍ പറഞ്ഞു....
പനപോലെ വളര്‍ന്നു..
ഞാനെന്റെയോലകള്‍ എഴുതാന്‍ തരും...
നാരായം കൊണ്ടു നിങ്ങള്‍
കുത്ത് വാക്കെഴുതരുത്...
എന്റെ ജാതകമുണ്ടീയോലയില്‍
മാറ്റിയെഴുതെഴുതാനായില്ലെങ്കിലും... ?

5 comments:

  1. ഞാനെന്റെയോലകള്‍ എഴുതാന്‍ തരും
    നാരായം കൊണ്ടു നിങ്ങള്‍
    കുത്ത് വാക്കെഴുതരുത്...
    നല്ല വരികള്‍.

    ReplyDelete
  2. നല്ലചിന്തകൾ.. മരത്തിന്റെ അവസ്ഥാന്തരങ്ങളും ജീർണ്ണതകളും വിവരിച്ചത് നന്നായിരിക്കുന്നു.

    അവസാനയാണിയുമടിച്ചുറപ്പിച്ച
    ശവപ്പെട്ടിയ്ക്കാണു
    നാം കുറെച്ചെങ്കിലും
    ആദരവുനല്‍കുന്നത്...

    ReplyDelete
  3. വായനയില്‍ സന്തോഷം...

    ReplyDelete
  4. "എന്റെ ജാതകമുണ്ടീയോലയില്‍
    മാറ്റിയെഴുതെഴുതാനായില്ലെങ്കിലും... ?"

    നന്നായി എഴുതി ......

    ReplyDelete