ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Wednesday, December 10, 2014

വിഭക്തി...



വിഭക്തി...
-----------
ഒറ്റക്കാലില്‍ കൊറ്റിധ്യാനം 
ഇരപിടിക്കലിന്റെ 
ധ്യാനകേന്ദ്രങ്ങളില്‍ 
അതേ ജാഗ്രത.
ഒറ്റ കൊത്തില്‍
ഇരയെ ചുണ്ടില്‍ കോര്‍ത്ത്
വിഴുങ്ങാതെ, പറക്കാതെ
വേട്ടയാടലിലെ
ന്യായത്തിന്റെ
തായ് വേരറുക്കുന്നു.
വിധേയത്വത്തിന്റെ
ചങ്ങലക്കിലുക്കങ്ങളില്‍
ഓട്ടുമണികളിലൂടെ
ഭക്തിയുടെ ഭ്രാന്ത്
പൊട്ടിയൊലിക്കുന്നു.
ഓതി,യോതിപ്പെരിപ്പിക്കുന്ന
കപടതയില്‍
മുങ്ങിമരിച്ച
മഹത് വചനങ്ങളെ
ചില്ലിട്ടു വയ്ക്കുന്നു.
അടിമത്വത്തിന്റെ
പുതുതലമുറ
അവനവനെ
പണയം വയ്ച്ച കാശിനാല്‍
മരിച്ചു ചില്ലിട്ട
വചനങ്ങളെ വാങ്ങി
നെന്ചില്‍ തൂക്കിയിടുന്നു....

Friday, May 9, 2014

വെള്ള അരി പ്രാവ്...

വെള്ള അരി പ്രാവ്... 
-------------------------
ലവട്ടം പറഞ്ഞിട്ടും 
വീണ്ടും, വീണ്ടും പറന്നു പോകുന്നൊരു 
വെള്ളരി പ്രാവേ... 
എത്രയോ വട്ടം 
ഞങ്ങൾ സമാധാനത്തോടെ 
നിന്നെ പറത്തി വിട്ടു.. 
എന്നിട്ടും നീ വീണ്ടും, വീണ്ടും 
അതേ സമാധാനത്തിന്റെ 
കുരുക്കിൽ തന്നെ മറ്റാരും ആരുമറിയാതെ
പെട്ടുപോകുന്നത്‌.... ?

അരമനയറയിലും,
രഹസ്യ നിലവറയിലും നിന്നെപ്പോലെത്രയോ
പാലിക്കുന്നുണ്ടെന്ന്
ഞങ്ങൾ അഹംങ്കാരം പറയാറില്ല.

അന്തിസൽക്കാരങ്ങളിൽ
നിന്റെ തൂവെള്ളയിൽ ചോരപൂക്കുന്നതും
ഇരുട്ട് കറുക്കുമ്പോൾ കറുത്ത് പോകുന്നതും,
കരിങ്കൊടികൾക്ക് ആത്മാവുണ്ടെന്ന
ഞങ്ങളുടെ ദുഃഖസത്യത്തെ വീണ്ടും ഊട്ടിയുറക്കാനാണ്...

വിഹായസ്സിലേക്ക് നീ ചിറകടിച്ചുയരുമ്പോൾ
സമാധാനത്തിന്റെ തണൽ
ഞങ്ങളുടെ കഴുകൻ ചിറകിനു കീഴെയെന്നു
നിന്റെ തിരിച്ചറിവ്,
ഞങ്ങളെ എന്നും സംശയത്തിന്റെ നിഴലിൽ
സസുഖം നിലനിർത്തുന്നവർക്ക്
ഉണ്ടാകാതെ പോകണേ എന്ന പ്രാർത്ഥന.

ഒരു പേര്, കൊടിയുടെ നിറം,
പറഞ്ഞ ഭാഷ, കുടിച്ച വെള്ളം,
കഴിച്ച ഭഷണം, ചെയ്ത പ്രാർത്ഥന....
അതുമല്ലേൽ ഇളകിയ കസേര,
വളഞ്ഞ മാനം, തെളിഞ്ഞ സത്യം....
അങ്ങനെ എന്തിനൊടുവിലും
നിന്നെക്കൊണ്ട് സമാധാനം പറയിക്കാൻ
നീയൊന്നു പറന്നു, മറയുമ്പോഴെയ്ക്കും
മാലാഖമാരാകുന്നു ഞങ്ങൾ...