ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Saturday, November 17, 2012

പെയ്തൊഴിച്ചിലുകൾ..



ഴപെയ്തൊഴിയുമ്പോൾ
മനസ്സുകുളിർക്കും,
നിശബ്ദത
മണ്ണിന്റെ മണം കൊണ്ട് നിറയും..

ഇടച്ചാലുകളിൽ

കളകളങ്ങൾ
പതിയെപ്പതിയേ
കാതിലേക്കൊഴുകിയെത്തും..

തുള്ളിമുറിഞ്ഞടർന്നു വീഴും

കണങ്ങൾ- മരം പെയ്യുന്ന കാഴ്ചയിൽ
താളം മുറിഞ്ഞൊടുവിൽ
ഹൃദയതാളമായ് തീരും....

പെയ്തൊഴിയാതെ പോയ

കാർമേഘങ്ങൾ
അപ്പോഴും കാറ്റിനോട്
കലഹിച്ചു നിൽക്കുന്നുണ്ട്...

മഴയാഴങ്ങൾ തേടി

മണ്ണിലേക്കൂളിയിടും
മരവേരുകൾ മഴയുടെ മധുരം നുണഞ്ഞ്
ഇലകളെ സ്വപ്നം കാണും..

വെയിൽ വീണ്ടും,

ഇലകൾ
കാറ്റിനോട് സ്വകര്യം പറയും,
കലപിലകൂടും,
ചിലത് കൊഴിഞ്ഞു വീഴും..

വെയിലപ്പോഴും

പരിഭവങ്ങൾ പറയാതെ
കാറ്റിനോട്, മഴയോട്, മേഘത്തോട്,
മണ്ണിനോട്,
മരത്തോട്, ഇലയോട്, പൂവിനോട്
ഒരേ ചൂട് പകർന്ന്
കിഴക്കും, പടിഞ്ഞാറുമായ്
തന്റെ അതിരുകൾ കാക്കുന്നു...

Tuesday, November 13, 2012

കുരിശ്...




വരുമൊരുന്നാൾ
ഭയമില്ലാതെയീശ്മശാനത്തിൽ -
നീ നിനക്കിടം തേടി...

ആറടിമണ്ണ്
നിനക്കൊരുക്കി വച്ചിട്ടുണ്ട്-
അന്ത്യകുർബാനക്ക്
സമയമാം രഥത്തിലേറി
നീ വരുന്നേരം..

നിനക്കു
കൊണ്ടുപോകാനാകില്ലെന്നറിയുന്നവർ,
നിന്റെ പ്രിയർ
ഒരുപിടി പച്ചമണ്ണെറിയും...
നീ കൊടുത്തതൊക്കെ
അതിലുണ്ടാകും..

നീ കൊതിച്ച പൂക്കാലം -
ഋതുക്കൾ നോക്കാതെ
റീത്തുകളായ് നിന്നിൽ
വിരിഞ്ഞു നിൽക്കും...

ഒടുവിൽ
മണ്ണുമൂടി, കെട്ടിയുറപ്പിച്ച്
തിരുനെഞ്ചിലൊരു
കുരുശ് കുത്തി നിർത്തും..

നിനക്കും
ദൈവത്തിനുമിടയിൽ
ഒരു ചെകുത്താൻ
ആ നേരമലറും-
പാപങ്ങൾ പൊറുക്കേണമേയെന്ന്..

Monday, October 22, 2012

ബേബി.



അന്ന്
പത്താം തരത്തിൽ
തരം തിരിച്ച്
ആണിനും, പെണ്ണിനും
വെവ്വേറെ ക്ലാസുകളിലേക്ക്
നടത്തുമ്പോൾ
കുറുപ്പു സാറിന്റേയും
മീനാക്ഷി ടീച്ചറുടേയും
കണ്ണുകൾ പറഞ്ഞത്...
ബേബിയുടെ കണ്ണുകളിൽ
നട്ടുവച്ചത്...

പള്ളിക്കൂടത്തിന്റെ

അരമതിലപ്പുറത്ത്
ഇടവഴിയിലൂടെ
ആളുകൾ പോകുമ്പോൾ
അരനാണത്താൽ
പെൺകുട്ടികളും,
കൌതുകത്താൽ
ആൺകുട്ടികളും
വെവ്വേറെ ക്ലാസ്സുകളിലിരുന്നു
ഒന്നായി ചിന്തിക്കും-
എന്തായിരിക്കും
അടച്ചിട്ട ഓലപ്പുരയ്ക്കുള്ളിലെന്ന്.. ?

അപ്പോൾ

സങ്കൽ‌പ്പങ്ങൾ
ചുംബനദൂരത്തിനപ്പുറം
ബയോളജിക്ലാസിലെ
പാഠഭേദങ്ങളിൽ
കൂപ്പുകുത്തി നിൽക്കും...

ഇടക്കിടെ

ആറാട്ടിനാനകൾ
പോകും പോലെ
ബേബി ഇടവഴിയിലൂടെ
മുടി വാരിക്കെട്ടി,
പിന്നെയും കെട്ടി,
കൈലി കുടഞ്ഞുടുത്ത്
മുറുക്കിത്തുപ്പി
പള്ളിക്കൂടത്തിന്റെ
ആവരത്തിലേക്ക് തുറിച്ചു നോക്കി
തെറിപറഞ്ഞ്
നടന്നുപോകും
കൂടൊരു നാലുവയസുകാരൻ മകനും.

ബേബി

പഞ്ചായത്ത് പള്ളിക്കൂടത്തിൽ നിന്നും-
പഞ്ചായത്തിന്റെ തന്നെ
സാമൂഹിപ്രശ്നമായ്
വളർന്നു വളർന്ന്
ഉറക്കം നഷ്ടമായ്,
ഓലപ്പുര നഷ്ടമായ്,
ഓർമ്മകൾ നഷ്ടമായ്
കാണാച്ചങ്ങലയിൽ
ഇടപ്പൂട്ടിട്ടുതളച്ച
മദയാനായെപ്പോലെ
എങ്ങോ എഴുന്നള്ളിപ്പോയ്...

ഇന്ന്

രണ്ടാളുയരം മതിലകത്ത്
കമ്പെയ്ൻ ക്ലാസ്സിൽ
ഇന്റർ- ബെല്ലിനിടയിൽ
ബേബിയുടെ
ഓലപ്പുരയ്ക്കുള്ളിലെ
കാഴ്ചകൈമാറി,
കണ്ടാസ്വദിക്കുന്ന
ഒരാണ് ഒരു പെണ്ണ്....

Sunday, October 21, 2012

ഓർമ്മക്കുറിപ്പ്...



ഒരു കവിത...
ലഹരി മണത്ത്
മഴനനഞ്ഞ്, ചെളിപുരണ്ട്
കളകളം കുത്തൊഴുക്കുള്ള
ഓടയുടെ വശത്ത്
മതിലു ചാരി ഇരിക്കുന്നു...

അറിയാത്തവന്

ഒരു പാമ്പാട്ടം-
അറിയുന്നവനു മിന്നലാട്ടം
കവിതയുടെ...

വാഗ്ദത്തയിരിപ്പിടങ്ങൾ

തനിക്ക് പൊരുത്തമാകില്ലെന്ന്
ഒരു ചിരിയാൽ
രണ്ട് വരിയാൽ മാറിനടന്നവൻ...

എഴുതുമ്പോൾ വികാരവും,

എഴുതിക്കരിഞ്ഞാൽ വിചാരവുമാകുന്ന
കവിതയ്ക്ക് ലഹരി വിലമാത്രം...

അപ്പോഴും കൈമടക്കിൽ

സുരക്ഷിതയയായിരുന്നു...
പിന്നിൽ തറഞ്ഞ കൂരമ്പിലും,
മരണത്തിലും
ഇറങ്ങിപ്പോകാത്ത കവിത..

ഒരിക്കലും

അയാൾ ഒറ്റക്കായിരുന്നില്ല...

പാഠ്യം...



രാവിലെ സ്റ്റാഫ് റൂമിൽ-

ചരിത്രാധ്യാപകൻ

ഇന്നലെ മറന്ന കണ്ണട തെരയുന്നു...

ധനകാര്യാധ്യാപകൻ

പറ്റ് ശമ്പളത്തിനപേക്ഷയെഴുതുന്നു,..

മലയാളം വാധ്യാർ

“ഗുഡ് മോർണിംഗ്” പറഞ്ഞ് കൈവീശുന്നു..

കോട്ടിട്ട ആംഗലേയാധ്യാപകൻ

ഫോണിൽ ക: പു- പച്ചക്ക് പറയുന്നു...

ഫിസിക്സ് മാഷ്

മൂലയ്ക്കുറക്കം തൂങ്ങി ഭൂഗുരുത്വമറിയിക്കുന്നു..

ബയോളജിയദ്ധ്യാപിക-

ഇന്നലത്തെ അയിലക്കറിയെക്കുറിച്ച് വാചാലയാകുന്നു...

കണക്കുമാഷിനു

കണക്കു തെറ്റിച്ച മകളുടെ കല്യാണക്കാര്യം ...

പല തുരുത്തുകളിൽ ,

വിഷയങ്ങളിൽ നിന്നും മാറിയിരുന്നു
ജീവിതം കാണാതെ പഠിക്കാൻ ശ്രമിക്കുന്നുണ്ട് പലരും..

ക്ലാസ്മുറികളിൽ

പുതിയൊരു ലോകം
പുസ്തകങ്ങൾക്ക് മുകളിലിരുന്നു സ്വപ്നം കാണുന്നുണ്ട്....

Sunday, October 14, 2012

പുതിയ വേരുകള്‍ ....




ഇത് ചുരുക്കെഴുത്തിന്റെ കാലം...
കവിതയിലെ "ക" പറഞ്ഞാല്‍
"ക"യ്ക്ക് കാലമാകാം, കള്ളമാകാം,
കാല്പനികതയുമാകാം, കണ്ണുനീരാകാം,
കനലാകാം, കാമമാകാം,
കാണാമറയത്തെ എന്തുമാകാം
"ക" കണ്ടവര്‍ തന്നെ കാണട്ടെ!
"അവര്‍ക്കെന്തു തോന്നുന്നു..
അതുതന്നെ"കവിത"യും".

"വി" വിരക്തിയോ, വിശുദ്ധിയോ,
വിശ്വമോ, വിശാലമോ, വിയര്‍പ്പോ,
വിരളമോ, വിത്തെന്തായാലും,
വിളയേണ്ടത് കവിത തന്നെ...
വിരോധത്തിന്റെ ആഭാസങ്ങള്‍
വിളയുന്ന വിത്തറിയാത്തൊരു
കവിതാവൃഷം, വേരുകള്‍-
ചൂഴ്ന്നെടുക്കുന്നത് മേല്‍മണ്ണിന്റെ
മൃദുത്വവും, മുളപ്പൊട്ടാനൊരുങ്ങുന്ന
പുതുവിത്തിന്റെ ഊര്‍ജ്ജവും.

കവിതയിലെ "ത" താളബോധത്തിന്റെ,
തനിമയുടെ, തരളഹൃദയങ്ങളുടെ,
തനിയാവര്‍ത്തനങ്ങള്‍ തമ്മിലുള്ളൊരു,
സമന്വയം, വിസ്മയം, ചിന്തനീയം.

Friday, October 5, 2012

ദേശമാതാ....


"സൂചി കുഴലില്‍ കുടുങ്ങിയ
ഒട്ടകത്തിന്റെ മുതുകില്‍
കുരുങ്ങിയ വിദേശി..."

താജ്മഹലിന്റെ
കണ്ണീര്‍ തുള്ളിയില്‍,
കൊണാര്‍ക്കില്‍,
ചെങ്കോട്ടയില്‍, മിനാരില്‍,
കോവളത്തും,
ആഥിത്യം ഒരുക്കി,
മര്യാദ മറക്കുന്ന
കാഴ്ചകള്‍............
തീവണ്ടിയില്‍,
റോഡില്‍, നാലാള്‍
കൂടുന്നിടത്തൊക്കെ
ഒക്കത്തൊരൊട്ടിയ
വയറുള്ളകുഞ്ഞും,
എല്ലുന്തി നഗ്നത,
അടിവസ്ത്രമില്ലാതെ,
പഴംതുണി കോലവും,
കൈനീട്ടി നില്ക്കുന്ന
ദൃശ്യ വിരുന്നും,
ഒരു മിന്നായം പോല്‍
പകര്‍ത്തിയെടുത്തില്‍
ആഴ്ചപതിപ്പിന്റെ
മുഖചിത്രമരുളുന്നു.

"ദേശ മാതാവും.....
ഒക്കത്തെ പൌരനും"
അടികുറിപ്പാകുന്നു.

Wednesday, August 8, 2012

പെയ്തൊഴിയുമ്പോൾ....


പെയ്തൊഴിയുമ്പോൾ....
---------------------------------

മഴയിഴനെയ്തു...
മനസ്സിൽ കുളിരു-
പെയ്തീറൻ ജാലകവാതിലിനിപ്പുറം
ആർദ്രനയനങ്ങളിലൂടൊഴുകു-
മിളം ചൂടിന്റെ ചാലുകൾ.

ഓർമ്മപുസ്തകത്തിന്റെ
പെരും മണമുള്ളൊരോരോ
താളുകൾ മറിയുന്നു...
വേരുമുളച്ച
ഇലകൾ മറവിയിൽ
മരണം പേറിയുറങ്ങുന്നു.

മറ്റൊരു താളിൽ
മയിൽപ്പീലി
ഗർഭം പേറാതെ,
പെറാതെ
മായികലോകത്തേയ്ക്ക്
ഓർമ്മ പറത്തുന്നു...

വീണ്ടുമൊന്നിൽ പ്രണയം,
വടിവൊത്തയക്ഷര-
പൂക്കളായി...
കൗമാര വസന്ത ശലഭങ്ങൾ
മനസ്സിൽ പറന്നിറങ്ങുന്നു...

മഴ പെയ്തൊഴിയുന്നു...
ഈറൻ പെണ്ണിനെപ്പോലിലകൾ
മുഖം താഴ്ത്തി
നാണത്തിന് മുത്തണിയുന്നു.

മഴ വിരഹമായി,
സൂചിമുനയുടെ
നോവിലേയ്ക്കാഴുന്നു...

കുഞ്ഞൊഴുക്കിൻ
കളകളവു,മിടത്തുള്ളി
അടരുന്ന താളവും
വിട്ടകലുന്നു-
അടയുന്നു
ജാലകപ്പാളികൾ..

ഓർമ്മത്താളുകളിൽ
മഴയുടെ മണം നിറയുന്നു
ജീവിതപുസ്തകം
മടയ്ക്കും വരേയ്ക്കും...

കടലാസ്സ് മനസ്സ്...



 നസ്സ്..
    ഒരുപാട് കാര്‍ബണ്‍ കോപ്പികളുള്ളൊരു
    കണക്ക് പുസ്തകം...
    എത്ര കീറിക്കളഞ്ഞാലും
    ആഴത്തില്‍ പതിഞ്ഞു നില്‍ക്കുന്ന
    ചില അക്കങ്ങള്‍...
 
    കീറിയ കടലാസ്സില്‍
    കളിവള്ളമിറക്കുമ്പോഴും
    ഒരു ചെറു പ്രതീക്ഷ...
    ഏതെങ്കിലുമൊരു
    തീരമണയാതിരിയ്ക്കില്ല !!
 
    കീറിയെറിഞ്ഞ
    കടലാസ്സുകള്‍
    കാറ്റില്‍ പാറുമ്പോഴും...
    ചിറക് വിടര്‍ന്നപോലൊരു പ്രതീക്ഷ...
 
    എങ്കിലും
    എന്റെ സ്വകാര്യതയുടെ
    കടലാസ്സ്
    ആര്‍ക്കും കൈമാറില്ല...
 
    അല്ലെങ്കിലും,
    ആര്‍ക്കെങ്കിലും
    ആരുടെയെങ്കിലും
    മനസ്സിനോടെന്തിഷ്ടം... ?

Sunday, July 8, 2012

ന(ര)ഗ(കം)രം...

ന(ര)ഗ(കം)രം...


രണ്ടക്ഷരവ്യത്യാസത്തിൽ
അർത്ഥവ്യത്യാസമില്ലാ‌ത്ത
ഒരു വാക്ക്...

നഗരമദ്ധ്യത്ത് നരകവെയിലിൽ
പുളയുമുടൽ
കുപ്പത്തൊട്ടി തുരന്ന്
വിശപ്പിനെ പട്ടുനൂലിനാൽ
കൊരുക്കുമിളം പുഴുക്കൾ...

നഗരത്തിന്റെ ദാരിദ്രരേഖ
നീളും വഴി ചേരിയിലേക്ക്,
നരകകവാടം തുറക്കുന്നു...

നഗര സ്വർഗ്ഗത്തിന്റെ
അഴുക്കു ചാലവസാനിക്കുന്നതും,
നരകസുഗന്ധം പരത്തുന്നതും,
ഈ കറുത്തയരുവിയിൽ.

ജനി,മൃതികൾക്കീ
നഗരം കണക്കുവയ്ക്കുമ്പൊഴും....
ജനനം കൊണ്ടുതന്നെ
നരകം വരിക്കും ജന്മങ്ങൾ...

Saturday, May 26, 2012

ചുംബനപ്പൂക്കൾ.


ഓരോ പൂവും...
എത്ര ചുംബനമേറ്റാണ്
ഇങ്ങനെ വിരിഞ്ഞ് പരിലസിക്കുന്നത്...

മൊട്ടായിരിക്കുമ്പോഴെ
കാറ്റിന്റെ കാമകൈകൾ
വലിയരാവേശത്തോടെ
തഴുകി,ത്തഴുകി ആരും കാണാതെ
ഇതളുകൾ വിരിക്കുവാൻ
രാവും, പകലും ശ്രമിച്ചിട്ടുണ്ട്...

വെയിൽ
ഇങ്ങനെ എല്ലാത്തിനും സാക്ഷിയായ് -
നോട്ടം ഉച്ചയിലെത്തുമ്പോൾ
പൂക്കൾ തലകുമ്പിട്ട് നിൽക്കും..

ചില കിളികൾ
അപ്രതീക്ഷിതമായ് വന്ന്
ചുണ്ടുകളാഴ്ത്തി ധൃതിയിൽ
ചുംബനം പകർന്ന് പോകുന്നു...

ശലഭങ്ങൾ
പ്രണയം പോലെ മനോഹരമായ
ചിറകുകൾ വീശി, മൃദുലമായ്
നീണ്ട കാണാച്ചുണ്ടുകൾകൊണ്ട്
മോഹങ്ങളിലേക്ക്
പറന്നുയരാൻ വിളിക്കുന്നു...

വണ്ടുകളുടെ മൂളിപ്പാട്ടു തന്നെ
ശുദ്ധ അശ്ലീലമാണ്.
കാരിരുമ്പിനെ കരുത്തുള്ള
കൊമ്പുകൾ കൊണ്ട്
ഒരു പൂവിനെത്തന്നെ ഊറ്റിയെടുക്കുന്നു...

ചിലർ പൂവുകളെതന്നെ അടർത്തി
കമ്പോളവിലക്കനുസരണം ഒരുക്കിയെടുക്കുന്നുണ്ട്.

ഇതിനിടയിലെപ്പഴാണാവോ
അവളിൽ പരാഗണവും,
ജീവിത വസന്തത്തിന്റെ പ്രതീക്ഷയും ഒക്കെ
വിടരുന്നതും, മണം പരത്തുന്നതും. ?

Sunday, May 6, 2012

മൂവഞ്ചി...


ബ്രഹ്മാവിനു ഉറക്കമില്ലാത്ത കർമ്മം,
ഫലം രണ്ടിനു രണ്ട് മാത്രം...

വിഷ്ണുവിനുറക്കം- സ്ഥിതി പാമ്പിൻ പുറത്ത്,
വിഷം ചീറ്റുന്നുണ്ട് പരസ്പരം...

ശിവനു വിശ്രമം,
സംഹാരം നമ്മൾ പങ്കിട്ടെടുക്കുന്നു... !!
കാലം നോക്കാതെ...

ബിംബമില്ലാത്തവർ
കണ്ണാടിയിൽ കാഫിറുകളെ തിരക്കുന്നു....

കുരുശുവഴിലെ
ചോരത്തുള്ളി വിലയേറും വീഞ്ഞായി വിൽക്കുന്നു....

താടിനീണ്ട രുദ്രാക്ഷമുഖങ്ങൾ
ദൈവങ്ങൾക്ക് കൂടോത്രമൊരുക്കുന്നു....

ഇതിനിടയിൽ
മനുഷ്യരെ തിരക്കി ഒരു മനുഷ്യനും വന്നില്ല...

Sunday, February 12, 2012

“ഫ്രം യുവര്‍ വാലന്‍ന്റൈന്‍”



ഹേ.....! വാലന്‍ന്റൈന്‍....
സ്നേഹത്തിന്റെ പുരോഹിത...
അഞ്ചാം നൂറ്റാണ്ടിലെ നിന്റെ
ചോര പൂക്കളിന്നും
ഹൃദയങ്ങള്‍ കൈമാറുന്നല്ലോ......!

അന്ന് നീ പ്രണയത്തിന്റെ
പുണ്യത്തെ നെഞ്ചിലേറ്റിയോന്‍
യുദ്ധക്കൊതിയനാം രാജാവിന്‍
കല്പനയെ മറികടന്നോന്‍
കമിതാക്കള്‍ക്ക് ദാമ്പത്യ
സൂക്തമോതിയോന്‍..... പുരോഹിതന്‍.

ഹേ.....! വാലന്‍ന്റൈന്‍....
നിന്റെ പ്രണയത്തെ തളയ്ക്കാന്‍
ക്ലോഡിയസ്സിന്റെ തടവറയ്ക്കായില്ല
അന്ധയ്ക്ക് പ്രണയ സൌന്ദര്യത്തിന്റെ
കാഴ്ച കൊടുത്തവന്‍ നീ....
കമിതാക്കളുടെ ഹൃദയേശ്വരന്‍.

വിധിയുടെ വാളാലൊടുങ്ങും മുന്നേ
ഹൃദയേശ്വരിക്കവസാന വാക്കുകള്‍....
"നിന്റെ വാലന്‍ന്റൈനില്‍ നിന്നും"
ഒരു ചുവന്ന റോസാപ്പൂവിനോപ്പം...!

അന്നു ചൊരിഞ്ഞ ചോരയില്‍
വിരിഞ്ഞതായിരം ഹൃദയ പൂക്കള്‍...

ഹേ.....! വാലന്‍ന്റൈന്‍....
അന്ന് നീ റോമില്‍ വിരിയിച്ച
പൂക്കളിന്നും വാടാതെ....
ഈ ഫെബ്രുവരിയുടെ
നനുത്ത പ്രഭാതത്തിലും
ഓരോ കമിതാക്കളും
കൈമാറുന്ന പ്രണയങ്ങള്‍
നിന്റെ ഹൃദയത്തില്‍ നിന്നടര്‍ന്നതത്രേ.....!

Monday, February 6, 2012

അപൂര്‍ണ്ണതയിലേയ്ക്കു...



ധിനിവേശത്തിന്റെ കൂറ്റന്‍
കുഴിബോംബുമായി പറക്കാം
നമുക്കു മുകളിലേയ്ക്കു...
ശീതളരാവുകള്‍ തന്‍
നിലാനിഴലുകള്‍ പാകുന്ന
നീലാകാശത്തിന്റെ
മാറുപിളര്‍ക്കും തീക്കുന്തങ്ങളി -
ലേറിപറക്കും ശാസ്ത്രങ്ങളില്‍
കാല്പനികത തന്‍ അടിത്തറ-
പാകിയ കവിഹൃദയങ്ങള്‍,
കുളിരണിയിച്ച ഉണര്‍വ്വും,
പ്രണയവും, വിരഹവും,
ഇനിയൊരു നോവായി
ബാക്കിനിര്‍ത്താം...

ചിലപ്പൊള്‍ പൂര്‍ണ്ണ"ചന്ദ്രനെ"ന്നും,
ചിലപ്പൊള്‍ "പൂര്‍ണ്ണിമ"യെന്നും
നിലകൊള്വൂ നീ...
ധര്‍ത്തിയ്ക്കും ദിനകരനുമിടയില്‍
നില്‍പ്പൂ... മഹായുദ്ധത്തില്‍
ഭീഷ്മാ,ര്‍ജ്ജുനര്‍ക്കിടയില്‍
ശിഖന്ന്‍ഡിയെപ്പോല്‍...
മഹാനഷ്ടത്തിന്റെ,
മാനഹാനിയുടെ,
കഥകളിലൊടുങ്ങാതിരിയ്ക്കട്ടെ!
പുതിയൊരു പ്രതികാരാ-
ഗ്നിയായി എരിഞ്ഞൊടുങ്ങി
പുതിയൊരു വിനാശത്തില്‍
ക്ഷാരമാകാതിരിയ്ക്കട്ടെ!

എങ്കിലും....
സല്ലപിച്ചിരിയ്ക്കാം നമുക്കു...
"താമര കുമ്പിളിലെന്തുണ്ടെന്നു"
കേള്‍ക്കാം മാനത്തെ കൊമ്പനാന-
പ്പുറത്തിരുത്താം,പിന്നെ
മറക്കാനാകാത്ത "ഓമനത്തിങ്കള്‍"
താരാട്ടു കേട്ടുറങ്ങാം...

ആകാശത്തിലിരുന്നു ചിരിയ്ക്കും,
പ്രീയജനങ്ങളെ താരകങ്ങളെ...
നിങ്ങളും കരുതുക
നാളെ നിന്നിലേയ്ക്കു പാഞ്ഞു-
വരുമൊരു അഗ്നിരേഖ...
പുതിയ ശാസ്ത്രമാനങ്ങള്‍ തേടുവാന്‍.

Wednesday, February 1, 2012

പ്രതിസന്ധിയുടെ സ്വപ്നങ്ങള്‍....



വെടിപ്പാക്കിയ
ശരീരത്തിന്റെ,
കുതിര്‍ന്ന മനസ്സിന്റെ
ചൂടും, ചൂരും
നീരാവിയായത്....
കുളിമുറിലെ പുകമൂടിയ
കണ്ണാടിയിലാണ്
മനസ്സറിയാന്‍
ശ്രമിച്ചത്....

ഡ്രസ്സിംഗ് റൂമിലെ
പൂക്കളുള്ള നിലക്കണ്ണാടി...
ചീകിയൊതുക്കി,
തേച്ച് മിനുക്കി,
എടുത്തുവച്ച ചിരി,
മറ്റുള്ളവര്‍ക്കു മാത്രം
പരിചയമുള്ള
മുഖം.

റോഡില്‍
സൈഡ്മെററിലൂടെ...
പിന്നിലെ ഹോണടികളെ
മുന്നേറ്റാത്ത പാച്ചില്‍.....

ഓഫീസില്‍
മേലധികാരിയുടെ
പ്രൈവറ്റ് ക്യാബിന്റെ
കണ്ണാടിവാതിലിലൂടെ
തെളിയാതെ
കാണുന്ന കസേര...

മൊബേലില്‍
ചില്ലുസ്ക്രീനില്‍
മാറി, മാറിത്തെളിയുന്ന
ഭാര്യയുടേയും,
കാമുകിയുടേയും
മിസ്ഡ്കോള്‍...

ഇരുളില്‍ നിറഞ്ഞ
ചില്ലുഗ്ലാസ്സില്‍
വ്യക്തമാകുന്ന
തിരിച്ചറിയാനാകാത്ത
മറ്റൊരു മുഖം..

എപ്പോഴെങ്കിലുമൊക്കെ
പൊട്ടിച്ചിതറിയേക്കാവുന്ന
ചില ബിംബങ്ങളും,
സ്വപ്നങ്ങളും പേറുന്ന
മനസ്സിന്റെ, കണ്ണാടിയെ
തിരിച്ചറിയാനായെങ്കില്‍...?

Sunday, January 29, 2012

എനിയ്ക്ക് വേണ്ടത്...


ന്തോഷം,
എത്ര മേലെനിയ്ക്ക്
പ്രകടമാക്കാനാകും അത്രയും മതി.

ദുഃഖം,
ഇത്രയും മതിയെനിയ്ക്ക്.......,
എന്നില്‍ ഒളിപ്പിയ്ക്കുവാനാവോളം.

ഏതൊരവസ്ഥയിലും,
പൊഴിയാനൊരു
പുഞ്ചിരിമാത്രം മതിയെനിയ്ക്ക്...

ആരുടെ ദുഖത്തിലും
ചൊരിയാനൊരുതുള്ളി
കണ്ണുനീര്‍ മതിയെനിയ്ക്ക്....

Wednesday, January 25, 2012

ഡയലര്‍....



രെഴുത്ത്,
കുറേ മുത്തങ്ങള്‍,
പെഴ്സില്‍, പോക്കറ്റില്‍,
തലയണ്‍ക്കീഴില്‍,
ബൗസിനുള്ളില്‍
തനിച്ചിരിക്കുമ്പോഴും
എപ്പോഴും ഒരെഴുത്ത്
പിന്നെ കാത്തിരിപ്പ്...

കാത്തിരിപ്പ്,
കിണുങ്ങുന്ന
മണി'യൊച്ച'കള്‍ക്കായി.
അയലത്തെ
നാരായണന്‍ മാഷിന്റെ വീട്ടില്‍,
രാമായണവും കണ്ട്,
ലേബര്‍ക്യാമ്പിലെ നീണ്ട ക്യൂവില്‍,
മൗനത്തിന്റെ
വിലയുയര്‍ന്നു,യര്‍ന്ന് വരുമ്പോള്‍
മക്കളോട് പുന്നാരം ചുരിക്കി,
ബാക്കിവച്ച മുത്തം
ചങ്കില്‍ തറപ്പിച്ച്....

ശേഷം,
കൈവെള്ളയ്ക്കുള്ളില്‍
പാട്ടുകളിലൂടെ
എപ്പോഴുമുള്ളൊരു മിഥ്യാസാമീപ്യമായി.
മിസ്ഡുകളിലൂടെ
ഊണുമുറക്കവുമറിയിച്ച്,
നെറ്റ്കാര്‍ഡുകളിലൂടെ
ദൂരത്തെ ഇല്ലാതാക്കി,
പ്രണയത്തിന്റെ പുതുയൗവ്വനം.

ഇന്നലെ
ഗൂഗള്‍ ടോക്കില്‍ നിന്നും
സ്കെപെയുടെ
കാഴ്ചകളിലേയ്ക്ക്
അവളെ കൈപിടിച്ചെത്തിച്ചു..

ഇന്ന്
അവളുടെ പ്രഫൈല്‍
ആരോ "ഹാക്ക്" ചെയ്തിരിക്കുന്നു...
ഡയല്‍ ചെയ്തു, കേള്‍ക്കാന്‍ കൊതിച്ച
ഡയലര്‍ ട്യൂണിനു പകരം
ജീവിതം സ്വുച്ചിടോഫാണെന്ന്...!!!

Monday, January 16, 2012

ഒരു കവിയുറക്കം




സച്ചിദാനന്ദ കാവ്യം-
'കവിയുണര്, പൂവുണര്'
കവിതയ്ക്ക് ലഹരി പിടിയ്ക്കും
കാലത്തിലൊരു പാഠമായിരുന്നു....
"ഓരോരോ പാമ്പേരി-
പുറ്റിന്മേലൊന്ന് കിതച്ച്....."
പിന്നെ......
"ത്രിശൂലങ്ങള്‍, കൃപാണങ്ങള്‍ കൊണ്ട്
അവനവന്റെ നെഞ്ചിലെ
കിളികളെയാദ്യം അരിഞ്ഞു വീഴ്ത്തുന്നു"-
എന്നുള്ളയറിവും, അറിവല്ലാതെ
അന്നു ഞാനെന്റെ
കിളികളെ തുറന്നുവിട്ടത്
പ്രണയത്തിന്റെ ഉത്തരാധുനികത
പോകും വഴിയിലേയ്ക്ക്.....

പിന്നെ കണ്ടത്..
മക്ഷിയില്ലാത്ത, മുനയൊടിഞ്ഞ
പേനയാല്‍ വരച്ച പ്രണയത്തിലെ
ഹൃദയമില്ലാത്ത കാമുകനും,
രാത്രിവണ്ടിയ്ക്കൊറ്റയ്ക്ക്
യാത്രപോകുന്ന കാമുകിയും,
പൂക്കളില്ലാത്ത തോട്ടങ്ങളില്‍
അമാവാസിയ്ക്ക്, പരസ്പരം
ഇരുള്‍മൂടിയ കണ്ണുകളില്‍
നോക്കിമൊഴിഞ്ഞ
ശബ്ദമില്ലാത്ത വാക്കുകള്‍..,
പ്രതിഫലം പറഞ്ഞുറച്ച
കാമുകി ചുണ്ടിണയില്‍,
ചുണ്ടുനഷ്ടപ്പെട്ട കാമുകചുംബനം
ചുരക്കാത്ത മുലകളില്‍
ശൈശവം തേടുംമ്പോള്‍,
ഇരുള്‍ക്കയങ്ങളില്‍
മാതൃത്വം മരിയ്ക്കുന്നു...

കവിതയുടെ വിഷബീജം...
ഒടുവില്‍ സ്ട്രാബെറി മണമുള്ള
നേര്‍ത്ത റബ്ബറിന്‍ കുഴലില്‍
മറുതല കെട്ടിയിരുളിലേയ്ക്കെറിഞ്ഞ്
വിദൂരതയില്‍ കണ്ണുകളടച്ച്
എല്ലായപൂര്‍ണ്ണതകളും,
അതിന്റെ വ്യരൂപ്യവും നിറഞ്ഞ,
വര്‍ണ്ണനകളുടെ ഇരുണ്ട
മറുപുറം തേടുന്ന
ആധുനിക കാവ്യലോകത്തിലേയ്ക്ക്
ഒരു കവിയുറക്കമായി......


Saturday, January 14, 2012

നമ്മുടെ ലോകം...



പ്രണയ വസന്തത്തില്‍
നീ കൊതി പറഞ്ഞത്
നീലിമയുടെ ആഴത്തില്‍,
ആകാശത്തില്‍
ഊളിയിട്ടു പറക്കുന്ന
നമ്മുടെ മാത്രം
ലോകത്തെക്കുറിച്ച്.....

നീയന്നു പറഞ്ഞതിന്റെ
നിര്‍വ്വചനമറിയുന്നതിന്ന്
ബോര്‍ഡിംഗ് സ്കൂളില്‍
തളച്ചിട്ട കുട്ടികളിലും,
തറവാടില്‍ ഇരുളിന്റെ
തടവറയിലെ
അച്ഛനുമമ്മയിലും

വസന്തം കൊഴിഞ്ഞ്,
ഗ്രീഷ്മമുരുകി
കൊടും ശൈത്യത്തിന്റെ
മരവിപ്പ് മാത്രമുള്ള
മനസ്സും കൊട്ടിയടച്ചിരിപ്പാണ്
നീയും, ഞാനും
മുറ്റമില്ലാത്ത
ഒറ്റ വാതില്‍ ലോകത്ത് .

Friday, January 6, 2012

തിരകളിലൂടെ......


ആകാശവും, കടലും
ചേര്‍ന്നൊരു നേര്‍വര
നീലിമതന്‍ അഭൗമ
സങ്കല്‍പ സമന്വയം...

തിരിഞ്ഞോടും തിരയ്ക്കെന്തേ..
തിരക്കാണോ, തിരക്കി ഞാന്‍
തിരയ്ക്കൊപ്പം,
തിര തിരികെ വന്നു.....
തിരിച്ചു പോം വഴി......!
"നീ തിരികെ വരുമ്പോഴെനിക്കൊരു
വലംപിരി ശംഖും, മുത്തുചിപ്പിയും".

ശംഖൂതി നിന്നെ ഞാന്‍
ഉണര്‍ത്തി വയ്ക്കാം....
"മുത്തിനാല്‍ ഞാനൊരു മാലതീര്‍ക്കാം.....
ഹൃത്തടത്തില്‍ നിന്നെ ചേര്‍ത്തുവയ്ക്കാം....."

ഓരോ ഇളക്കവും
ചെറുകാറ്റിനൊപ്പം..
ലവണാര്‍ദ്രമായ് നീ
തീരത്തെ തഴുകിടുന്നു
ജീവിത ചുവടുകളി-
ലടര്‍ന്നു, വിണ്ടൊരീ
കാല്‍ത്തടം ഉറയ്ക്കാതെ...!
ഒലിച്ചു നീ തിരിച്ചു
പോയിടുമ്പോള്‍...
അറിയുന്നു ഞാനെന്നെ...
നിന്നിലേക്കലിയുവാന്‍...
കാലടി മണ്ണിന്റെ
ശൂന്യത തീര്‍ത്തതും.

ആകില്ലെനിക്കീ അനന്ത
നീലിമ കണ്ടൊഴിഞ്ഞൊടുങ്ങുവാന്‍,
ആകില്ലെനിക്കീ മണല്‍-
തരികള്‍തന്‍ മൃദുത്വം വെടിയുവാന്‍
ആകില്ലെനിക്കീ കാറ്റിന്‍
സ്വാന്തന കൈകള്‍ മറക്കുവാന്‍
ആകില്ലെനിക്കീ തിരകള്‍തന്‍
തീരം വിട്ടൊഴിഞ്ഞീടുവാന്‍.

നീ പ്രകൃതിതന്‍ ശാന്തസ്വരൂപം
വേലിയേറ്റങ്ങളില്‍ പൂര്‍ണ്ണ-
ചന്ദ്രന്റെ ചുംബനം...
ഉന്മാദത്തിലൊരു വന്‍‌കര
പുണരുവാന്‍ "സുനാമി"ത്തിര
നീ പ്രകൃതിതന്‍ ഉഗ്രപ്രതാപി...

നീ എനിക്കായ് ഒരുക്കുക
ഉള്ളറകളിലൊളിപ്പിച്ച
വര്‍ണ്ണകാഴ്ചകള്‍.......!
എത്രയനന്തം, ആനന്ദദായകം
നിന്‍ നിത്യയൌവ്വനം
അമൃത കുംഭത്തെയൊളിച്ചു
വച്ചതില്‍ പാലാഴി
കടഞ്ഞതും വരുണന്‍ കുടിച്ചതും..!
ഇനിയെത്ര കുംഭങ്ങള്‍....?

തിരക്കിട്ട തിരകള്‍ക്കു
പിറകെ ഞാന്‍ പായാതെ
ഒതുക്കമായി ദൂരെയിരുന്നു നിന്‍
തിരയിളക്കത്തിന്‍ താളമായ്...
"തുടിക്കും ഹൃദയമെന്‍
അലയ്ക്കും തിരയത്..
നിലച്ചാല്‍ നിശ്ചലം
മരണവും സത്യമോ"....?

വലംപിരി ശംഖിന്റെ
നാദമുണരുന്നു ഒരു സന്ധ്യ-
കൂടിയുണരുന്നു, സൂര്യന്‍
ചെങ്കനലായ് നിന്നിലലിയുന്നു...

Wednesday, January 4, 2012

പ്രിയ ഇറോം....


  യാത്രക്കിടയില്‍
വണ്ടിക്കാശു കളവ് പോയവന്
തുടര്‍ യാത്രയ്ക്ക്
വീണുകിട്ടിയ
നോട്ട് പോലെ - നീ !

നിന്റെ നഷ്ടങ്ങളേത്
പെരുവഴിയില്‍
ചുട്ടുപൊള്ളുന്നതെന്നോര്‍ക്കാന്‍
ആര്‍ക്ക് നേരം...?

നിന്നെപ്പോലെ
പലരും വന്നുപോയിട്ടുണ്ട്
മിന്നല്പ്പിണര്‍പോലെ
'നാമിരുട്ടിലാണെന്ന്' കാട്ടി
ഒരിടിവട്ടത്തില്‍ മറക്കപ്പെട്ടവര്‍.

ഓര്‍മ്മപ്പുതുക്കലിന്റെ
വാര്‍ഷികാഘോഷങ്ങള്‍ക്ക്
കലണ്ടറിലിടം നേടിയോര്‍ ചിലര്‍.

പ്രിയ ഇറോം....,
നിരാഹാരത്തിന്റെ
പതിറ്റണ്ടുകള്‍ക്കൊടുവിലും
നിന്റെ സമരമിന്നും
പതിരുപാറ്റിയൊഴിഞ്ഞില്ല...

നന്മയും, സ്നേഹവും മറഞ്ഞ,
കാതും, കണ്ണുമില്ലാത്ത
കൂരിരുട്ടില്‍ നീയെന്തിനു വെറുതേ
പടവെട്ടി മരിക്കുന്നു...?

തുറന്ന് വിടുക...!!!
നിന്റെ ഹൃദയത്തിലെ
മിന്നാമിന്നി കൂട്ടത്തെ-
'അക്ഷരങ്ങളെ'-
ഇരുട്ട് നിറഞ്ഞ ലോകത്തി-
നൊരിറ്റ് വെട്ടമാകട്ടെ.....

നദിയിലെ കല്ലുകള്‍.......


പ്രയാണമായിരുന്നേറെ നാളായെനിക്കു
പ്രിയമായതൊക്കയുമൊഴിഞ്ഞിവിടെ
സായൂജ്യമില്ലാതൊരു പൂജാമുറിയിലെ
അയുസ്സൊടുങ്ങുന്നൊരകിലും, മണിനാദവും.

പുണ്യമാം ഏതോ നദിയുടെയൊഴുക്കിനെ
പ്രണയിച്ചിരുന്നേറെ.. എന്നോ വന്നു പതിച്ചിട്ട്,
ഇണചേര്‍ന്ന നിമിഷം മുതലിന്നേവരയ്ക്കും...!
"വ്രണിതമാകുമെന്‍ ഹൃത്തടമാരുകാണാന്‍...?"

എന്നില്‍ പിറന്നൊരാ എണ്ണമറ്റംശങ്ങളെ
നിന്നിലൊഴുക്കി നീ പല തീരങ്ങളില്‍
നനവാല്‍ ലാളിച്ചു പരിപാലിപ്പതില്ലേ...?
"ഇന്നവയ്ക്കായി കണ്ണീര്‍ ഒഴുക്കുകില്ലേ.....?

അന്നെന്റെ കൂര്‍ത്തുമിന്നുന്ന വക്കും,
മുനകളും ആ ചെറുനദിയെ പ്രാപിച്ചു
ഞാനില്ലാതാകുമ്പോഴും പടര്‍ന്നൊഴുകുന്ന
കിനാവു പോലവള്‍ എന്നെയും പേറി.

ഒരുപാടു നാളായവളുടെ എണ്ണമില്ലാ...
കരുത്തിന്‍ കാമുകന്‍മാരുടെ കാമം
ഉരഞ്ഞുരഞ്ഞില്ലാതാകുമ്പോഴും ജനിച്ച്
കരയിലണയുവാന്‍ വെമ്പുന്ന തരികള്‍..

അവള്‍ മഹാനാദിയായതും, പുണ്യം
അവളില്‍ നിറഞ്ഞതും അറിയാതെ
അവസാനമൊരുനാളില്‍ ഏതോ ഭക്തന്റെ
ചവിട്ടില്‍ ഞാന്‍ പുളഞ്ഞതും, കയ്യിലമര്‍ന്നതും.

ഇവിടെയീ പൂജാമുറിയിലെ നിശ്ചല-
ചുവര്‍ചിത്രങ്ങള്‍ക്ക് മുന്നില്‍ നിശ്ചലം
ദൈവവിളിയുടെ, വിലാപ സംഗീതമായ്,
കവടി നിരത്തുന്ന സത്യമായി കാഴ്ചകള്‍

ചുവരുകളിലിണ ചേര്‍ന്നതെന്നംശങ്ങള്‍
അവയെ തിരിച്ചറിയുന്നു ഞാനെങ്കിലും...
അവരും മറഞ്ഞിരിക്കുന്നു, കടുംഛായങ്ങള്‍
കാവലാകുന്നു, നിഴലുകള്‍മാത്രം ചലിക്കുന്നു...

എന്റെ ഒഴുക്കീമുറിയല്‍ പൂര്‍ണമാകട്ടെ....!
എങ്കിലും അവളൊഴുകട്ടെ പുണ്യമായ്..
എന്റെ ശേഷിതാംശങ്ങള്‍- മണല്‍ത്തരികളെ
എന്നും തലോടട്ടെ തിരകൈകളാല്‍ തീരങ്ങളില്‍.

Monday, January 2, 2012

കറവ വറ്റുമ്പോള്‍...




നന്ദിനിപ്പയ്യിന്റെ
പേറൊരൊന്നര-
പ്പേറായിരുന്നെന്ന്
പാറുവമ്മ....

'കിടാവി'ന്നു നല്ല
ചേലൊത്ത പുള്ളിവാലും ,
നെറ്റിയില്‍ തൊട്ട-
തൂവെള്ള പൊട്ടും.

താഴെപ്പറമ്പിലെ
കുമാരന്റെ
മൂരിയ്ക്കുമുണ്ടിമ്മാതിരി
പുള്ളിപ്പൂവാലും പൊട്ടും.

തൊടിയില്‍ കൂത്താടും
കിടാവിന്റെ
കുസൃതികള്‍
മുത്തശ്ശിയമ്മ-
ക്കണ്ണുകളിലീറന്‍
പരത്തുന്നു...

പേരക്കിടാവിന്റെ
മുഖമൊന്ന്
കണ്ടിട്ടില്ലിതുവരെ...!
വിഷുവി,നോണത്തിനു-
പിന്നെയവധിയില്ലെന്നും
പറഞ്ഞൊഴിവു
രണ്ടരക്കൊല്ലമാകുന്നു.

മുറ്റത്തോടിക്കളിയ്ക്കും
കുമ്പന്റെ കുറുമ്പില്‍
മുത്തശ്ശിയമ്മ
പേരക്കിടാവിനോട്
കുശലം ചോദിയ്ക്കുന്നു

നിന്നെ പെറ്റൊരമ്മ,
പോറ്റമ്മയീ ഞാനും,
നിനക്കീ തുറന്നാകാശവും
തൊടിയും, മുറ്റവും
കളിത്തൊട്ടില്‍....

എന്റെ 'പേരെ'ന്നൊരു
'ആയ' മാത്രം...
നിര്‍ജ്ജീവമാം കളിക്കോപ്പുകള്‍
മാത്രം നിറഞ്ഞൊരൊറ്റ
മുറി ലോകമത്രേ...

ഈ ഉമ്മറത്തിണ്ണയും
മുറ്റത്തെ ചെടികളും
പൂതുമ്പി, പൂക്കളങ്ങളും,
പൊന്നോണവും,വിഷുവും
നിനക്ക് കാണിയ്ക്കയായി
കാത്തിരിയ്ക്കുന്നു...

പിന്നെ....
കറവ വറ്റാത്ത നന്ദിനിപ്പയ്യും,
സ്നേഹത്തിന്റെ
ഉറവ വറ്റാത്തയീ മുത്തശ്ശിയും...

"'തൊടിയില്‍...
കയറൂരിയ കുമ്പന്‍
'രണ്ടേല'കടന്നെന്ന്
കുമാരന്‍..."